ഡെൽഹി: ഊട്ടിയിലെ കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശാസ്‍ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്‌സ് ജോയിന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ടീമും ചേർന്നാണ് പരിശോധന നടത്തുന്നത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സ്‌ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ വിലക്കുണ്ട്.
അപകടം സംബന്ധിച്ച് തെളിവുകളെല്ലാം കൃത്യമായി ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം ഹെലികോപ്‌ടറില്‍ നിന്ന് കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ബംഗളൂരുവില്‍ വച്ചാണ് പരിശോധന നടത്തുന്നത്. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ശേഖരിക്കാനാണ് ശ്രമം. ഹെലികോപ്‌ടര്‍ പൊട്ടിത്തെറിച്ച് താഴേക്ക് വീഴുകയായിരുന്നോ താഴെ വീണ ശേഷം പൊട്ടിത്തെറി ഉണ്ടായത് എന്നത് സംബന്ധിച്ചാണ് പരിശോധന.
അതേസമയം അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി. മൃതദേഹവുമായി വിലാപയാത്ര വാളയാറിൽ നിന്ന് തൃശൂരിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജൻ, കൃഷ്‌ണൻകുട്ടി എന്നിവരാണ് വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങിയത്. തൃശൂർ പുത്തൂരിലെ സ്‌കൂളിലേക്കാണ് വിലാപയാത്ര എത്തുന്നത്. ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്‌കാരത്തിന് 2 മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിന്റെ വീട്ടിലെത്തും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്‌തിട്ടുണ്ട്. സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
Read also: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു