ബെംഗളൂരു: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്‌ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്‌പിറ്റലിലായിരുന്നു സിംഗ് ചികിൽസയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം വരുൺ സിംഗ് മരുന്നുകളോടു പ്രതികരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നില അതീവഗുരുതരമായി തുടരുകയാണെങ്കിലും കൂടുതല്‍ മോശമാകുന്നില്ല എന്നായിരുന്നു വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന അദ്ദേഹത്തെ ആദ്യം വെല്ലിങ്ടണിലെ ആശുപത്രിയില്‍ ചികിൽസയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കാനായി വ്യോമമാര്‍ഗം ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്‌ടമായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്‌ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ ജീവനോടെ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്‌ഥനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്.
Read also: മൂന്ന് വർഷം; ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ