കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതിയും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായതിനാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരമായിരിക്കും അറസ്‌റ്റ്. മഹാരാഷ്‍ട്രക്കാരിയായ ജിയറാം ജിലോട്ടിനെ സഹ അന്തേവാസിയായ പത്തൊൻപതുകാരി കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം ബുധനാഴ്‌ച വൈകുന്നേരം കൊലപാതകം നടന്നിട്ടും വ്യാഴാഴ്‌ച പുലർച്ചെ മാത്രമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അറിഞ്ഞത്. അതിനാൽ ആശുപത്രിക്ക് വീഴ്‌ച ഉണ്ടായോ എന്നതിൽ ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഡിഎംഒ യുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ആണ് അന്വേഷണം നടത്തുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കും.
ബുധനാഴ്‌ച രാത്രിയാണ് മരിച്ച മഹാരാഷ്‌ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) അന്തേവാസിയുമായി അടിപിടി കൂടിയത്. കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പക്ഷെ അപ്പോള്‍ തന്നെ ജീവനക്കാര്‍ എത്തി ഇവരെ സെല്ല് മാറ്റിയിരുന്നു എന്നാണ് സൂപ്രണ്ട് പറഞ്ഞത്. പിന്നീട് ഫോറൻസിക് വനിതാ വാര്‍ഡിലെ 10ആം നമ്പര്‍ സെല്ലിൽ ജിയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജിയറാം ജിലോട്ടുമായി തര്‍ക്കമുണ്ടാക്കിയ 19 വയസുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്‌ടറെത്തി അവരെ മാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധിച്ചിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെസി രമേശന്‍ പറഞ്ഞിരുന്നു. ഡോക്‌ടർ വരുമ്പോള്‍ ജിയറാം ജിലോട്ടിന് ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം.
Read also: ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ഗതാഗതം പൂർണമായി പുനഃസ്‌ഥാപിച്ചില്ല