കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പഞ്ചായത്തിലും സബ് രജിസ്ട്രാർ ഓഫിസിലും സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുക. ഇത് സംബന്ധിച്ചുള്ള നടപടികൾ തുടങ്ങിയതായി അന്വേഷണ സംഘം അറിയിച്ചു. തട്ടിപ്പ് കേസിലെ മുഖ്യപ്രതി കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീറിനെ കുറ്റ്യാടി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
സബീർ കുറ്റ്യാടിയിലെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. കേസില്‍ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. മുഹമ്മദും ഹമീദും വിദേശത്തേക്ക് കടന്നതായാണ് സൂചന. സബീൽ ഒളിവിലാണ്. ഇവരുടെ സമ്പാദ്യങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നാലു വര്‍ഷം മുൻപാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്‌ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ദിവസ തവണയായി പണം സ്വീകരിച്ച് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഇവര്‍ നടത്തിയിരുന്നു. പണമായും സ്വർണമായും കോടികളാണ് ഇവർ കുറ്റ്യാടിയിൽ നിന്ന് സ്വരൂപിച്ചത്. രണ്ടു ദിവസം മുൻപ് ഇടപാടുകാര്‍ ജ്വല്ലറിയിൽ എത്തിയപ്പോഴാണ് സ്‌ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയതായി അറിഞ്ഞത്. പിന്നാലെ ഇന്നലെവരെ 196 പരാതികളാണ് കുറ്റ്യാടി നാദാപുരം പയ്യോളി പോലീസ് സ്‌റ്റേഷനുകളിലെത്തിയത്.
Read Also: നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും