വയനാട്: കോവിഡ് പശ്‌ചാത്തലത്തിൽ ജില്ലയിൽ നിന്ന് വിവിധ സ്‌ഥങ്ങളിലേക്ക് ഓടിയിരുന്ന ഓർഡിനറി കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കി. നിലവിൽ ജില്ലയിൽ സർവീസുകൾ നടത്തുന്നവയെല്ലാം സൂപ്പർ ഫാസ്‌റ്റുകളും ടൗൺ ടു ടൗൺ ബസുകളും ഫാസ്‌റ്റ് പാസഞ്ചറുമാണ്. ഇതോടെ ഒരു മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ നിർത്തലാക്കിയതോടെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചുരുക്കം ചില ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളാണ് ജില്ലയിൽ സർവീസ് നടത്തിയിരുന്നത്.
കോഴിക്കോട് നിന്ന് സർവീസ് നടത്തുന്ന ഓർഡിനറി ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. ഇവയാണ് ഇപ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ നിർത്തിയിരിക്കുന്നത്. നിലവിൽ കൽപ്പറ്റയിൽ നിന്ന് ഒരു ഓർഡിനറി സർവീസ് മാത്രമാണുള്ളത്. മാനന്തവാടിയിൽ നിന്ന് സർവീസ് ഇല്ല. വടകരയിൽ നിന്ന് പുൽപ്പള്ളിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും ഒരു സർവീസും ഉണ്ട്. താമരശ്ശേരിയിൽ നിന്ന് ഒന്നോ രണ്ടോ സർവീസും ഉണ്ട്.
നിലവിൽ സ്വകാര്യ ബസുകളും സജീവമായി ഓടിത്തുടങ്ങിയിട്ടില്ല. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. കോവിഡ് പശ്‌ചാത്തലത്തിൽ എല്ലാ ബസും മുഴുവൻ സ്‌റ്റോപ്പിലും നിർത്തണമെന്ന ഉത്തരവ് ഉണ്ടായിട്ടും ഇത് പാലിക്കുന്നില്ല. മണിക്കൂറുകളോളമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ബസുകളിൽ യാത്രക്കാർ കുറവാണെങ്കിലും കൈകാണിച്ചാൽ പോലും നിർത്താറില്ലായെന്നും പരാതിയുണ്ട്. ജില്ലയിൽ നിന്ന് ഓർഡിനറി ബസുകൾ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാണ്.
Read Also: ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്