പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് തൊഴിൽ തർക്കത്തെ തുടർന്ന് മൂന്ന് പേരെ സിഐടിയു ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും ലോറി ഡ്രൈവർക്കുമാണ് മർദ്ദനമേറ്റത്.
ചെർപ്പുളശ്ശേരിയിലെ ഗ്രാനൈറ്റ് കടയിൽ നിന്ന് ശ്രീകൃഷ്‌ണപുരം രാഗം കോർണറിൽ നിർമിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന 5 ഗ്രാനൈറ്റ് സ്ളാബുകൾ ഇറക്കുന്നത് അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് മർദ്ദനമേറ്റവർ പറഞ്ഞു. ഗ്രാനൈറ്റ് സ്‌ളാബുമായി എത്തിയ ലോറിയിലെ ഡ്രൈവർ തൂത തെക്കുംമുറി കാമത്ത് രാമകൃഷ്‌ണൻ (40), കടയിലെ തൊഴിലാളികളും ജാർഖണ്ഡ് സ്വദേശികളുമായ സൈമൺ കുമാർ, സുരേഷ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.
രാമകൃഷ്‌ണന്റെ ഇടത് കൈയിലെ രണ്ട് ഭാഗത്ത് എല്ല് പൊട്ടിയതായാണ് മെഡിക്കൽ റിപ്പോർട്. വലതു കൈയിൽ മുറിവേറ്റിട്ടുമുണ്ട്. ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരുടെയും വലത് കൈയിലെ എല്ലുകൾക്കും പൊട്ടലുണ്ട്. എന്നാൽ, ആരെയും ആക്രമിച്ചിട്ടില്ലെന്നാണ് സിഐടിയുവിന്റെ വിശദീകരണം. സംഭവത്തിൽ പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ