കണ്ണൂർ: വടക്കൻ കേരളത്തിൽ അതിശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടൽ.ഇതേതുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം ഉയരുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടും നിലമ്പൂരിലും എത്തിയിട്ടുണ്ട്.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ നിലമ്പൂരിൽ പ്രളയഭീഷണി ഉയർത്തുന്നുണ്ട്. കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.
രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി ഇതുവരെ നാല് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കണ്ണൂർ മാട്ടറ വനത്തിൽ ഉരുൾപ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകൾ കേരളത്തിലെത്തി. (This is a demo news content for testing purposes)