ന്യൂഡെല്‍ഹി : സിബിഐയുടെ അപേക്ഷയെ തുടര്‍ന്ന് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചു. നിരന്തരമായി കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതില്‍ അതൃപ്‌തി അറിയിച്ച സുപ്രീംകോടതി കേസ് ജനുവരി 7 ആം തീയതി പരിഗണിക്കുമെന്നും അറിയിച്ചു. അതിനു മുന്‍പായി കേസില്‍ ഹാജരാക്കാനുള്ള അധിക രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുകയും ചെയ്‌തു. ജസ്‌റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്‌തമായ വാദങ്ങള്‍ ഉന്നയിക്കണമെന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബർ 8 ആം തീയതി കേസില്‍ വാദം കേട്ടപ്പോള്‍ സിബിഐക്ക് പറയാന്‍ ഉള്ളതെല്ലാം കുറിപ്പായി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും സിബിഐ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേസ് മാറ്റി വെക്കുന്നത്.
2017 ലാണ് പിണറായി വിജയന്‍ ഉൾപ്പടെയുള്ളവരെ കേസില്‍ കുറ്റവിമുക്‌തരാക്കിയത്. എന്നാല്‍ കസ്‌തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ തുടര്‍ന്നും കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് സിബിഐയും കസ്‌തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെ പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചത്.
Read also : ഊരാളുങ്കലിന് നല്‍കിയ എല്ലാ കരാറുകളും പരിശോധിക്കണം; എംഎം ഹസന്‍