ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ വിധി നാളെ. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹരജികളിലാണ് സുപ്രീം കോടതി പത്ത് ദിവസം വാദം കേട്ടത്.
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്ന കാര്യത്തിൽ പൊതുസദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഭരണഘടന അനുസരിച്ചാകും തീരുമാനമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞിരുന്നു. വ്യക്‌തി നിയമങ്ങളിലേക്ക് കടക്കില്ലെന്നും, പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയുമോയെന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കുമെന്നും കേന്ദ്രം വ്യക്‌തമാക്കി.
വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകാൻ എന്ത് ചെയ്യാനാകുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വവർഗ ദമ്പതികൾക്ക് സംയുക്‌ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്‌ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം കോടതിയിൽ നിലപാട് അറിയിച്ചത്.
അതേസമയം, വിവാഹത്തിന് നിയമസാധുത നൽകുന്ന വിഷയം പാർലമെന്റിന് വിടണമെന്നും കേന്ദ്രം വാദിച്ചിരുന്നു. എന്നാൽ, പാർലമെന്റ് ഇതിൽ തീരുമാനം എടുക്കില്ലെന്നും തുല്യതക്കും വിവേചനം തടയാനുമുള്ള അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹരജിക്കാർ വാദിച്ചു. വിവാഹത്തിന് സാധുത നൽകിയാൽ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാർഗരേഖ നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Most Read| ‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ