വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽപോലും കാലിടറാതെ, വിജയമെന്ന ദൃഢനിശ്‌ചയത്തിലേക്ക് പോരാട്ടം തുടർന്ന ഷെറിൻ ഷഹാന പുതിയ ഉദ്യമത്തിലേക്ക്. (Sherin Shahana ) ഷെറിൻ ഇനി ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകും. ഇന്ത്യൻ റെയിൽവേസ് മാനേജ്‌മെന്റ് സർവീസ് (IRMS) ഗ്രൂപ് എ സർവീസിലാണ് നിയമനം. ഇതിനായുള്ള പരിശീലനം ലഖ്‌നൗ ഇന്ത്യൻ റെയിൽവേ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌പോർട് മാനേജ്‌മെന്റിൽ നവംബർ ആറിന് ആരംഭിക്കും.
വയനാട് കമ്പളക്കാട് തേനൂട്ടികല്ലിങ്ങൽ വീട്ടിൽ ഷെറിൻ ഷഹാനയുടെ ജീവിതപോരാട്ടത്തിന്റെ കഥ ഏവരെയും ദുഖത്തിലാഴ്‌ത്തും. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 913ആം റാങ്ക് നേടിയാണ് ഷെറിൻ വിജയിച്ചത്. അഞ്ചു വർഷം മുമ്പുള്ള ഒരു അപകടത്തിലാണ് വിധി ഷെറിനെ വീൽ ചെയറിൽ തളച്ചിട്ടത്. അശ്രദ്ധമായൊരു ചുവടുവെപ്പിൽ വീടിന്റെ ടെറസിൽ നിന്നും ഷെറിൻ വീഴുകയായിരുന്നു. പിജി പരീക്ഷ കഴിഞ്ഞുള്ള ഒരു അവധിക്കാലത്തായിരുന്നു ഈ അപകടം.
ടെറസിൽ വിരിച്ചിട്ട വസ്‌ത്രം എടുക്കാൻ പോയതായിരുന്നു ഷെറിൻ. മഴ പെയ്‌ത് കുതിർന്നു കിടന്നതുകൊണ്ട് വസ്‌ത്രം വലിച്ചെടുക്കുന്നതിനിടെ കാൽ വഴുതി മുന്നോട്ട് ആഞ്ഞു. സൺഷെയ്‌ഡിൽ ചെന്നിടിച്ചു ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. രണ്ടു വാരിയെല്ലുകൾ പൊട്ടി. രണ്ടു വർഷത്തോളം പൂർണമായി കിടക്കയിൽ തന്നെയായി. ഷെറിൻ അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്‌ടർമാർ വരെ വിധിയെഴുതിയിരുന്നു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഷെറിൻ അതിജീവിച്ചു. വീൽചെയറിൽ ജീവിതത്തെ തളച്ചിടാൻ ആ പെൺകുട്ടി ഒരുക്കമല്ലായിരുന്നു. തുടർന്നുള്ള അവളുടെ ഓരോ പോരാട്ടത്തിന്റെയും വിജയം കൂടിയായിരുന്നു നെറ്റ് പരീക്ഷയും തുടർന്നുള്ള സിവിൽ സർവീസ് പരീക്ഷയും. കമ്പളക്കാട് തേനൂട്ടികല്ലിങ്ങൽ പരേതനായ ഉസ്‌മാൻ- ദമ്പതികളുടെ നാല് മക്കളിൽ ഇളയവളായ ഷെറിൻ വീൽചെയറിൽ ഇരുന്നാണ് പരീക്ഷക്ക് തയ്യാറെടുത്തത്. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.
സഹോദരി ജാലിഷ വഴി യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരക്കുടിയെ പരിചയപ്പെട്ടതോടെയാണ് ഷെറിന്റെ ജീവിതം മാറിത്തുടങ്ങിയത്. മാനസിക പിന്തുണയ്‌ക്കൊപ്പം അദ്ദേഹം പഠനത്തിനാവശ്യമായ ഒട്ടേറെ പുസ്‌തകങ്ങളും എത്തിച്ചു നൽകി. അന്നത്തെ എംഎൽഎ സികെ ശശീന്ദ്രൻ ഇലക്‌ട്രോണിക് വീൽചെയറും വാങ്ങിക്കൊടുത്തു. പരീക്ഷയിൽ 913ആം റാങ്ക് നേടിയാണ് ഷെറിൻ വിജയിച്ചത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ അയൽവീടുകളിലെ കുട്ടികൾക്ക് ട്യൂഷനെടുക്കാനും ഷെറിൻ സമയം കണ്ടെത്തിയിരുന്നു.
Most Read| ഐഎഫ്എഫ്‌കെ; രണ്ടു മലയാള സിനിമകൾ മൽസര വിഭാഗത്തിൽ