തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച അന്വേഷണ പുരോഗതി ഇഡി ഇന്ന് റിമാൻഡ് റിപ്പോർട്ടിലൂടെ കോടതിയെ അറിയിക്കും.
ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികൾ അടക്കമുള്ള നിർണായക വിവരണങ്ങൾ അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആലോചിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. മൂന്ന് കോടി 38 ലക്ഷം രൂപയുടെ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും, വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്‌ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. അതിനിടെ, ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിന് മുൻപ് സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു.
ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും ഇടപെടാതെ സ്വപ്‌ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്‌ച ഉണ്ടായാൽ എല്ലാം സ്വപ്‌നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാൽ, സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ തിരുത്തിയിട്ടുള്ളത്.
Most Read: കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കറുപ്പിന് വിലക്കില്ല