കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ് ഗർഡറുകൾ ഘടിപ്പിച്ച് ഇരുമ്പുപാളികൾ സ്‌ഥാപിച്ചിരുന്നെങ്കിലും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ മഴയും എത്തിയതോടെ നിർമാണ പ്രവർത്തികൾ മന്ദഗതിയിലായി.
ഗർഡറിനു മുകളിലെ കോൺക്രീറ്റിങ്ങും അനുബന്ധ റോഡിന്റെ ടാറിങ്ങുമാണ് ഇനി നടക്കേണ്ടത്. ഇതിനായി 20 ടണ്ണോളം ഉരുക്കുകമ്പി പാലത്തിനു മുകളിൽ എത്തിച്ചിട്ടുണ്ട്. പാലം കോൺക്രീറ്റിങ്ങിനൊപ്പം ഈ ഭാഗത്തെ അരിക് ഭിത്തിയുടെയും നടപ്പാതയുടെയും നിർമാണവും നടക്കും. ഗർഡറുകൾ സ്‌ഥാപിച്ചശേഷം ദിവസങ്ങളോളം അവ ഇരുമ്പുപാളികളുമായി കൂട്ടിയോജിപ്പിക്കുന്ന ജോലികളാണ് നടന്നിരുന്നത്.
ഗർഡറുകളും ഇരുമ്പുപാളികളും തമ്മിൽ ഘടിപ്പിക്കുന്നതിന് നാലായിരത്തിലധികം നട്ടും ബോൾട്ടുകളും ഉപയോഗിക്കേണ്ടി വന്നതായി നിർമാണ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്ന സൈറ്റ് എഞ്ചിനീയർ പി അഭീഷും സൂപ്പർവൈസർ ബിജു സൈമണും പറഞ്ഞു. കൊച്ചിയിലെ സിഎക്‌സ്‌വി ഇൻഫ്രാസ്‌ട്രക്‌ചറാണ് പാലത്തിന്റെ കരാറുകാർ.
കോട്ടച്ചേരി റെയിൽവേ ഗേറ്റിൽ സ്‌ഥിരമായി കുടങ്ങിക്കിടക്കേണ്ടിവരുന്ന തീരദേശവാസികൾ വളരെ പ്രതീക്ഷയോടെയാണ് പാലം നിർമാണത്തെ കാണുന്നത്. വർഷങ്ങൾ നീണ്ട ജനകീയ സമരങ്ങൾക്ക് ശേഷമാണ് പാലം പണി ആരംഭിച്ചത്.
Also Read: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ കസ്‌റ്റഡിയിൽ