തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങൾക്ക് പരിഹാരം കാണാനായി സംസ്‌ഥാനത്ത് പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതി വിവാദമായതോടെ വിദശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി. സൈബറിടത്തിലെ സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്‌തമാക്കി സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. എന്നാല്‍ നിലവില്‍ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ കുറവുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സംസ്‌ഥാനത്ത് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാനായി ഭേദഗതി വരുത്തുന്നുവെന്നാണ് വിശദീകരിച്ചിരുന്നതെങ്കിലും, നിലവില്‍ ഭേദഗതി വരുത്തിയതില്‍ സൈബര്‍ മാദ്ധ്യമങ്ങള്‍ എന്ന് പറയാത്തപക്ഷം എല്ലാ മാദ്ധ്യമങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഏതൊരു മാദ്ധ്യമത്തിനെതിരെയും ഏതൊരാള്‍ക്കും പരാതി നല്‍കുകയും അതിന്റെ അടിസ്‌ഥാനത്തില്‍ പൊലീസിന് കേസെടുക്കുകയും ചെയ്യാന്‍ പറ്റുന്ന അന്തരീക്ഷമാണ് ഈ ഭേദഗതിയിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
അപ്രഖ്യാപിത അടിയന്തിരാവസ്‌ഥയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുക എന്ന പേരില്‍ ഇപ്പോള്‍ ഭീഷണി, അപമാനം, അധിക്ഷേപം, അപകീര്‍ത്തി തുടങ്ങിയവ ഏത് മാദ്ധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചാലും കേസെടുക്കാന്‍ സാധിക്കുമെന്ന രീതിയിലാണ് ആക്‌ട് ഭേദഗതി ചെയ്‌തിരിക്കുന്നത്. മാദ്ധ്യമങ്ങള്‍ക്കൊപ്പം തന്നെ വ്യക്‌തികള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെയും ഈ ഭേദഗതിയിലൂടെ കേസെടുക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ നിരവധി നിയമ ദുരുപയോഗങ്ങള്‍ ഇതിന്റെ അടിസ്‌ഥാനത്തില്‍ ഉണ്ടാകുമെന്നാണ് നിയമവിദഗ്‌ധർ വിലയിരുത്തുന്നത്.
Read also : പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ