മുംബൈ: മഹാരാഷ്‍ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി രോഗമുക്‌തി നേടി ആശുപത്രി വിട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33കാരനായ ഡോംബിവ്‌ലി നിവാസിയാണ് രോഗമുക്‌തി നേടിയത്.
നവംബർ 27നാണ് എഞ്ചിനീയർ ആയ ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്. പിന്നാലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി. തുടർന്ന് സാമ്പിളുകൾ കസ്‌തൂർബ ആശുപത്രിയുടെ പുതിയ ജീനോം സീക്വൻസിംഗ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയക്കുകയും ഒമൈക്രോൺ സ്‌ഥിരീകരിക്കുകയും ആയിരുന്നു.
നഗരസഭയുടെ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗിക്ക് പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അതേസമയം തന്റെ ജൻമദിനത്തിൽ തന്നെ അസുഖം ഭേദമായി ആശുപത്രി വിടാൻ കഴിഞ്ഞ സന്തോഷത്തിലാണ് എഞ്ചിനീയർ.
ഇതിനിടെ കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ പോലെ ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 23 പേർ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അതിനാൽ നിലവില രാജ്യത്ത് തുടരുന്ന കോവിഡ് പരിശോധനാരീതിയും ചികിൽസാരീതിയും അതുപോലെ തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
Most Read: കുനൂരിലെ ഹെലികോപ്റ്റർ അപകടം; ബ്ളാക്ക് ബോക്‌സ് കണ്ടെത്തി