ന്യൂഡെൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റിപ്പബ്ളിക് ദിനത്തിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനം. രാഹുലിന്റെ യാത്ര അവസാനിക്കുന്ന അതേ ദിവസം തന്നെ പ്രിയങ്കയും യാത്ര ആരംഭിക്കും. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്‌ഥാന തലസ്‌ഥാനങ്ങളിലൂടെയും സഞ്ചരിച്ചു മാർച്ച് 26ന് യാത്ര സമാപിക്കും.
ഭാരത് ജോഡോ യാത്ര പാർട്ടിക്ക് പുത്തൻ ഉണർവ് ഉണ്ടാക്കിയെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യാത്രയുടെ സ്വാധീനം ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കുമെന്നും രാഹുൽഗാന്ധിയുടെ ജനപ്രീതി വലിയ രീതിയിൽ വർധിച്ചെന്നും പാർട്ടി വിലയിരുത്തുന്നു. സെപ്‌റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് രാഹുൽ യാത്ര ആരംഭിച്ചത്.
3500 കിലോമീറ്റർ പിന്നിട്ട് കശ്‌മീരിലാണ് യാത്ര സമാപിക്കുന്നത്. ജനുവരി 26ന് യാത്ര അവസാനിച്ചതിന് ശേഷം ഫെബ്രുവരി ഏഴിന് കോൺഗ്രസ് പ്‌ളീനറി സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനായി അംഗീകരിക്കും. അതിന് ശേഷം പുതിയ കോൺഗ്രസ് വർക്കിങ് കമ്മിറ്റി നിലവിൽ വരും.
അതേസമയം, ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി വലിയ വിജയമാണെന്ന സന്ദേശമാണ് പകർന്നു നൽകിയതെന്ന് മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന കോൺഗ്രസിന്റെ ആദ്യ സ്‌റ്റിയറിങ് കമ്മിറ്റിയിൽ വെച്ചാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്.
ജോഡോ യാത്ര ദേശീയ പ്രസ്‌ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു എന്നു പറഞ്ഞ ഖാർഗെ, ഒരുകാലത്ത് കോൺഗ്രസിന്റെ വിമർശകർ ആയിരുന്നവർ പോലും യാത്രക്കൊപ്പം ചേരുന്ന കാര്യവും ചൂണ്ടിക്കാട്ടി. ജോഡോ യാത്രയെ നോക്കിക്കാണുന്നവർ ഇക്കാര്യങ്ങൾ കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് അവസാനിപ്പിക്കാൻ നീക്കം