കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ പ്രധാനമന്ത്രി തന്നെയാണ് കര്‍ഷകരെ ചവിട്ടി മെതിക്കുന്നതെന്ന് മഹുവ ചൂണ്ടിക്കാട്ടി.
മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച രീതിയില്‍ മറ്റൊരാള്‍ക്കും ഇത്തരത്തില്‍ കാപട്യം കാട്ടാന്‍ കഴിയില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹിയില്‍ സമരം ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചോ കര്‍ഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെയാണ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്.
പുതുവര്‍ഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മന്‍ കി ബാത്തിലെ മുഖ്യ വിഷയങ്ങള്‍. ഒപ്പം സമരം നടത്തുന്ന കര്‍ഷകരെ തണുപ്പിക്കാന്‍ സിഖ് ഗുരുക്കന്‍മാര്‍ക്കുള്ള അനുസ്‌മരണവും. സിഖ് ഗുരുക്കന്‍മാരെ അനുസ്‌മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്നു പറഞ്ഞു.
2021ല്‍ രോഗസൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും സ്വാശ്രയത്വമാകണം പുതുവല്‍സര പ്രതിജ്‌ഞയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷരോടുള്ള അവഗണന അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരാള്‍ കൂടി ആത്‍മഹത്യ ചെയ്‌തു.
കര്‍ഷക പ്രക്ഷോഭം കനക്കുന്ന തിക്രി അതിര്‍ത്തിയിലാണ് സംഭവം. അഭിഭാഷകനായ അമര്‍ജിത്ത് സിംഗാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഇദ്ദേഹം വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ സിവില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരെ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹത്തിന്റെ ആത്‍മഹത്യ. ഇദ്ദേഹത്തില്‍നിന്ന് ആത്‍മഹത്യക്കുറിപ്പും കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫസീല്‍ക്കയിലെ ജലാലബാദ് ബാര്‍ അസോസിയേഷനിലെ അംഗമാണ് അമര്‍ജീത്. പ്രധാന മന്ത്രിക്കുള്ള കത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ ആത്‍മഹത്യാ കുറിപ്പ്. കേന്ദ്രത്തിന്റെ മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്കെതിരാണെന്നും ഇതുവഴി തൊഴില്‍ ഇല്ലാതാകുമെന്നും കത്തില്‍ പറയുന്നു.
Read also: ‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ