മലപ്പുറം: കോവിഡ് വ്യാപന പാശ്ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. മുൻപ് സർക്കാർ പ്രഖ്യാപിച്ച, രാത്രി 9 മണിക്കുള്ളിൽ ആരാധനാ ചടങ്ങുകൾ തീർക്കുന്നതിന് വേണ്ടി, കർമങ്ങൾ വേഗത്തിലാക്കി സമയനിഷ്ഠ പാലിക്കുന്നുണ്ട്.
ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദന ഉണ്ടാക്കുന്നതാണെന്നും അതിനാൽ കടുത്ത നിയന്ത്രണം പുന പരിശോധിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് കഴിയാവുന്നത്ര ആളുകൾക്കും ചെറിയ പള്ളികളിൽ, ഇതേ മാനദണ്ഡപ്രകാരം ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ആരാധനകളിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്നുമാണ് മുസ്ലിം ജമാഅത്ത് ആവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ച് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി പിഎം മുസ്തഫ കോഡൂർ, ഫിനാൻസ് സെക്രട്ടറി എംഎൻ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിൽ കളക്ടർക്ക് ഇന്ന് നിവേദനം നൽകിയിട്ടുണ്ട്.
Most Read: കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം