മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ കളക്‌ടറുടെ ഉത്തരവിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. സംസ്‌ഥാനത്തെ ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം മതിയെന്ന മലപ്പുറം കളക്‌ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്‌ചാത്തലത്തിൽ ലഭിച്ച അമിതാധികാരമാണ് കളക്‌ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
കോവിഡ് സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം മതിയെന്ന മലപ്പുറം കളക്‌ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്‌ചാത്തലത്തിൽ ലഭിച്ച അമിതാധികാരമാണ് കളക്‌ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സർക്കാർ നിർദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ റമദാനിൽ പള്ളികളിൽ ഭജനമിരിക്കാനും പ്രാർഥനകളിൽ പങ്കെടുക്കാനും ഇസ്‌ലാം മതവിശ്വാസികൾക്ക് താൽപര്യമുണ്ടാകും. പള്ളികൾ പൂർണമായും അടച്ചിട്ട റമദാൻ മാസമായിരുന്നു കഴിഞ്ഞ വർഷം കടന്നു പോയത്. പുതിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളിൽ എത്താൻ അനുവദിക്കണം. അഞ്ചു പേർ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുത്.
-കെപിഎ മജീദ്
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കളക്‌ടർ ഉത്തരവ് ഇറക്കിയത്. മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ച് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ ഇറക്കിയ പുതിയ ഉത്തരവ് ഇന്ന് വൈകിട്ട് 5 മണിക്ക് പ്രാബല്യത്തിൽ വന്നു.
പ്രാർഥനകൾ വീട്ടിൽ വച്ച് നടത്തുന്നതും ബന്ധു വീടുകളിൽ പോലും ഒത്തുകൂടാത്തതുമാണ് ഉചിതമെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ 24 തദ്ദേശ സ്‌ഥാപനങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതിനു പുറമെയാണ് എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തി കളക്‌ടർ ഉത്തരവിട്ടത്. 16 പഞ്ചായത്തുകളിൽ ഇന്ന് രാത്രി 9 മുതൽ നിരോധനാജ്‌ഞ നിലവിൽ വരും.
Malabar News: നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം