തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്‌ഥാനാർഥി പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു.
ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ട് ചെയ്‌തില്ല. രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്‌ക്കുള്ളിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ച 2 ബൂത്തുകളിൽ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ വോട്ട് രേഖപ്പെടുത്തി.
അതേസമയം രാഷ്‌ട്രീയ സന്ദേശം നൽകാനാണ് സ്‌പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മൽസരിക്കുന്നതെന്ന് യുഡിഎഫിന്റെ സ്‌ഥാനാർഥി, കുണ്ടറയിൽ നിന്നുള്ള പിസി വിഷ്‌ണുനാഥ് നേരത്തെ പറഞ്ഞിരുന്നു.
തൃത്താലയിൽ നിന്നാണ് എംബി രാജേഷ് നിയമസഭയിലെത്തിയത്. ലോക്‌സഭയിൽ തുടർച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ടുമാണ്.
Entertainment News: ‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു