കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എംസി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്നലെ സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്‌ഥാനങ്ങൾ വഹിച്ച ജോസഫൈൻ സംസ്‌ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ്(2017– 2021).
1978ലാണ് ജോസഫൈൻ സിപിഐഎം അംഗത്വത്തിലേക്ക് എത്തുന്നത്. വിദ്യാർഥി- യുവജന- മഹിളാ പ്രസ്‌ഥാനങ്ങളിലൂടെ ആയിരുന്നു പൊതുരംഗത്തേക്കുള്ള പ്രവേശനം. 1984ൽ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്‌ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്.
1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി. സംസ്‌ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ളോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡണ്ടുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മൽസരിച്ചു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായ ഇവർ 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു.
1948 ഓഗസ്‌റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര- മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പിഎ മത്തായിയാണ് ഭർത്താവ്. മനു പി മത്തായി മകനാണ്.
Most Read: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം