തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ് കോർപറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ എന്നിവർക്കും മുൻ ജനറൽ മാനേജർ ഡോ.ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കൽ സർവീസ് കോർപറേഷൻ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ഉദ്യോഗസ്‌ഥർ അറിയിക്കണം.
മാർച്ച് ഏഴിന് മുൻപ് നോട്ടീസിന് മറുപടി നൽകണമെന്നാണ് ഉത്തരവ്. കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ ഹരജിയിലാണ് ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങിയത്.
കോവിഡിന്റെ തുടക്കത്തിൽ പിപിഇ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കെഎംഎസ്‌സിയിൽ നടന്നുവെന്ന വാർത്ത തെളിവുകൾ സഹിതമാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. വിഷയത്തിൽ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കോവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കംപ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്‌ത് കളഞ്ഞുവെന്ന് കെഎംഎസ്‌സി തന്നെ സമ്മതിച്ച രേഖകളും പുറത്തുവന്നു.
ഈ ഫയലുകൾ തിരിച്ചെടുത്തിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിലൂടെ കെഎംഎസ്‌സി അറിയിച്ചു. എന്നാൽ, ഏതൊക്കെ ഫയലുകളാണ് ഡിലീറ്റ് ചെയ്‌തതെന്നോ ഏതൊക്കെ തിരിച്ചെടുത്തെന്നോ വ്യക്‌തമാക്കിയിട്ടില്ല. ലോകായുക്‌തയുടെ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കണ്ടെത്തുമെന്നാണ് വിലയിരുത്തൽ.
Most Read: നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച