കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ സ്‌റ്റീഫന്‍ ജോര്‍ജും പ്രമോദ് നാരായണനും യോഗത്തില്‍ പങ്കെടുത്തു.
പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന് അടുത്ത തിരിച്ചടി ലഭിക്കുന്നത്. അതേസമയം, റമദാനും വിഷുവും പരിഗണിച്ച് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ നിലപാട്.
കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്‌റ്റൽ വോട്ട് ലിസ്‌റ്റ് സ്‌ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മീഷൻ കൂടിക്കാഴ്‌ചനടത്തി.
പൊലീസ് സുരക്ഷ, ഉദ്യോഗസ്‌ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചർച്ചയുണ്ടാകും. ഈ മാസം 15ന് കമ്മീഷൻ ഡെല്‍ഹിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്‌ച അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Read also: ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി