ന്യൂഡെല്‍ഹി: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. പ്രതി ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശക്‌തമായ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. കൊലയാളിയെ മകനെ സംരക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ക്രിമിനലാണെന്നും സഹമന്ത്രിപദം രാജിവെക്കണമെന്നും അതിന് തയ്യാറാല്ലെങ്കില്‍ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
ലഖിംപൂര്‍ ഖേരിയിലെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന റിപ്പോര്‍ട് പുറത്ത് വന്ന സാഹചര്യത്തില്‍ പല പ്രതിപക്ഷ പാര്‍ട്ടി എംപിമാരും പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.
ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷകരുടെ കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയ്യുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്‌തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്‌തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. അജയ് മിശ്രയെ പുറത്താക്കി നിയമപ്രകാരം കുറ്റം ചുമത്തുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Read also: ‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി