തിരുവനന്തപുരം: വിവാഹവാഗ്‌ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസാ അധ്യാപകന് 25 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്‌ദുൾ റഹ്‌മാനെയാണ് (24) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി ആർ ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2018ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ഇയാൾ ഒഴിഞ്ഞുമാറുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി ആത്‍മഹത്യക്ക് ശ്രമിച്ചു. വിവരമറിഞ്ഞ പ്രതി സ്‌ഥലത്തെത്തി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു. മദ്രസാ അധ്യാപകനായതിനാൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. പിന്നീടാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൂന്തുറ പോലീസിൽ മൊഴി നൽകി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹനാണ് ഹാജരായത്. പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നാണ് വിധി. സർക്കാർ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Also Read: ‘തന്റെ മോചനം സർക്കാരിനേറ്റ തിരിച്ചടി’; താഹ ഫസല്‍ ജയില്‍ മോചിതനായി