പനാജി: മിഗ്-29 വിമാനാപകടത്തെ തുടർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവാ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. മൃതദേഹം നിഷാന്ത് സിംഗിന്റേത് ആണെന്ന് സ്‌ഥിരീകരിക്കുന്നതിനുള്ള ഡിഎൻഎ പരിശോധനയുടെ ഫലം അറിഞ്ഞതിന് ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാവുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.
നവംബർ 26നാണ് മിഗ്-29 കെ പരിശീലക വിമാനം അറബിക്കടലിൽ തകർന്ന് വീണത്. ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനം വൈകിട്ട് 5 മണിയോടെ അറബിക്കടലിൽ പതിക്കുകയായിരുന്നു. വിമാനത്തിൽ നിഷാന്തിന് ഒപ്പമുണ്ടായിരുന്ന കോ പൈലറ്റിനെ രക്ഷാസേന രക്ഷപെടുത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വിമാന അവശിഷ്‌ടങ്ങൾ കണ്ടെത്താൻ സാധിച്ചെങ്കിലും നിഷാന്തിനെ കണ്ടെത്താൻ സാധിച്ചില്ല. അപകടം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്.
Also Read: വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി
മിഗ്-29 കെ സമുദ്ര വിമാനം ഉൾപ്പെട്ട നാലാമത്തെ അപകടമാണിത്. നാല് വർഷം മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ യുദ്ധവിമാനത്തിന്റെ എഞ്ചിൻ തകരാറുകൾ, എയർഫ്രെയിം പ്രശ്‌നങ്ങൾ, ഫ്ലൈ-ബൈ-വയർ സിസ്‌റ്റത്തിലെ അപര്യാപ്‌തത, സേവനക്ഷമത എന്നിവ ഉൾപ്പടെയുള്ള പോരായ്‌മകൾ ഇന്ത്യയിലെ ഉന്നത ഓഡിറ്റർ ചൂണ്ടിക്കാട്ടിയിരുന്നു.