കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണിയിൽ തിരിച്ചെത്തിയാലും പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് ഉറപ്പിച്ച് എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ് അതിനാൽ കൈമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. വൈകാരികബന്ധം പറഞ്ഞ് ആരും പാലായിലേക്ക് വരേണ്ടതില്ലെന്നും എൻസിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടുനൽകില്ലെന്നും മാണി തുറന്നടിച്ചു. കെ.എം മാണിയെ സംബന്ധിച്ച് പാല ഭാര്യയെ പോലെയായിരിക്കും, പക്ഷേ തന്റെ ചങ്കാണ്. രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌താലും സ്വീകരിക്കില്ലെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാണി സി കാപ്പനെ തെരഞ്ഞെടുത്തത് നഷ്‌ടമാണെന്ന് പാലാക്കാർ പറയില്ല. ജോസ് കെ മാണി വന്നത് കൊണ്ട് പാലായിൽ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും എംഎൽഎ പറഞ്ഞു. ജോസ് കെ മാണിയുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫോ എൻസിപിയോ ചർച്ച ചെയ്‌തിട്ടില്ല. ഇടത് മുന്നണിയിലേക്ക് ജോസ് കെ മാണി വരികയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യാൻ തയാറാണ്. പക്ഷേ, ഞങ്ങളുടെ അക്കൗണ്ടിൽ കിടക്കുന്ന സീറ്റ് കൊടുത്തിട്ട് വേണ്ട. ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കാനാണ് തീരുമാനമെന്നും മാണി സി കാപ്പൻ വ്യക്‌തമാക്കി.
Also Read: സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; ഐഎംഎ
കാനം രാജേന്ദ്രനെ എപ്പോഴും കാണാറുണ്ടെന്നും എന്നാൽ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്‌ച രാഷ്‌ട്രീയ ചർച്ചകൾക്ക് വേണ്ടിയായിരുന്നില്ല എന്നും എംഎൽഎ പറയുന്നു. സീറ്റ് പിടിച്ചെടുത്ത എൻസിപിക്കാണ് ഇപ്പോൾ പാലയുമായി ആത്‌മബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി പ്രവേശനം സംബന്ധിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്ന് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ജോസ് കെ മാണി എൽഡിഎഫിലെത്തുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇതിനിടയിലാണ് മാണി സി കാപ്പന്റെ പ്രതികരണം.