ന്യൂഡെൽഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ ആണ് ശരദ് പവാര്‍-മോദി കൂടിക്കാഴ്‌ച. 50 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്. ശരദ് പവാറുമായി മോദി കൂടിക്കാഴ്‌ച നടത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫിസാണ് അറിയിച്ചത്.
“രാജ്യസഭാ എംപി ശരദ് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി,”- പവാറും മോദിയും ഒരുമിച്ചുള്ള ഫോട്ടോയുള്‍പ്പടെ പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്‌തു. തങ്ങൾ ഒരു രാഷ്‌ട്രീയവും ചർച്ച ചെയ്‌തിട്ടില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ശരദ് പവാർ പറഞ്ഞു. 2019ന് ശേഷം എൻസിപി മേധാവി പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ച കൂടിയായിരുന്നു ഇത്.
ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാരാഷ്‌ട്രയിൽ രൂപീകരിച്ച ത്രിരാഷ്‌ട്ര സഖ്യമായ മഹാ വികാസ് അഘാടി (എംവിഎ) സർക്കാരിനുള്ളിലെ കലഹങ്ങൾക്കിടയിലാണ് ശരദ് പവാറും പ്രധാനമന്ത്രി മോദിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പവാറും മോദിയും കൂടിക്കാഴ്‌ച നടത്തിയത്. താന്‍ മൽസരിക്കുമെന്നത് വെറും വാസ്‌തവ വിരുദ്ധമായ പ്രചാരണമാണെന്ന് പവാര്‍ പ്രതികരിച്ചിരുന്നു.
ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തില്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചാലുള്ള ഫലം എന്താവുമെന്ന് തനിക്കറിയാമെന്നും താന്‍ മൽസരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Most Read: ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്വം; ശശി തരൂർ