ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ സഹപാഠികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വിദ്യാർഥികൾ എസ്‌പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. 17 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മോഫിയയുടെ മരണത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ അൽ അസ്‌ഹർ കോളേജിലെ വിദ്യാർഥികൾ ഇന്ന് എസ്‌പി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഓഫിസിന് ഏതാനും മീറ്റർ അകലെ വെച്ച് തന്നെ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടയുകയും ചെയ്‌തു. തുടർന്ന് എസ്‌പി ഓഫിസിൽ നേരിട്ടെത്തിയ വിദ്യാർഥികൾ മോഫിയ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.
ഇതിന് ശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ആദ്യം ഇവരെ എആർ ക്യാംപിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവം വാർത്തയായതോടെ വിദ്യാർഥികളെ പോലീസ് വിട്ടയച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ കസ്‌റ്റഡിയിൽ എടുത്തതെന്ന് വിദ്യാർഥികൾ പറയുന്നു. ക്രിമിനലുകളോടെന്ന പോലെയാണ് പോലീസ് തങ്ങളോട് പെരുമാറിയതെന്നും വിദ്യാർഥികൾ ആരോപിച്ചു.
Also Read: വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുരുക്കിലേക്ക്