ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിന് മധ്യസ്‌ഥ ശ്രമവുമായി കേന്ദ്ര സർക്കാർ. ദയാധനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ദയാധനമായി 50 മില്യണ്‍ യമന്‍ റിയാലാണ് മരിച്ച തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും.
യമനിലെ ഉദ്യോഗസ്‌ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയുമായി ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ജസ്‌റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിമിഷ പ്രിയയുടെ മോചന ദൗത്യത്തിന് ജസ്‌റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ദൗത്യസംഘത്തെ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയോഗിച്ചിരുന്നു.
നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതി റിട്ടയേഡ് ജഡ്‌ജി ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും ഇദ്ദേഹമാണ് നേതൃത്വം നൽകുന്നത്.
2017 ജൂലൈ 25നാണ് നിമിഷ പ്രിയ യമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
Read Also: ലീഗ് വിവാദം; ഇപി ജയരാജനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്