മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഹാരിസ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം.
തലക്കടത്തൂർ തലപ്പറമ്പിൽ വെച്ച് ആറംഗ സംഘം എത്തിയാണ് യുവാവിനെ മർദ്ദിച്ചത്. യുവാവ് ഒരു പെൺകുട്ടിയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം ഉണ്ടായത്. മർദ്ദിക്കുന്ന ദൃശ്യം അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ കണ്ട മലപ്പുറം എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്നാണ് തിരൂർ പോലീസ് സ്വമേധയാ കേസെടുത്തത്.
അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് അക്രമികൾ മർദ്ദിച്ചതെന്ന് സൽമാനുൽ ഹാരിസിന്റെ മാതാവ് സുഹ്‌റ ആരോപിച്ചു. ഇതുൾപ്പടെ കാണിച്ച് സംഭവത്തിൽ പോലീസിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും മാതാവ് പരാതി നൽകിയിട്ടുണ്ട്. പോലീസ് ഹാരിസിന്റെ വീട്ടുകാരുടെ മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്