കോഴിക്കോട്: സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്. പോസ്‌റ്റൽ ചാർജ് ഇനത്തിലാണ് ഇനി മുതൽ എല്ലാ സേവനങ്ങൾക്കും 45 രൂപ അധികമായി ഈടാക്കുന്നത്.
സർട്ടിഫിക്കറ്റുകൾ പോസ്‌റ്റലായി ലഭ്യമാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫീസുകൾ വർധിപ്പിച്ചത്. നേരത്തെ അപേക്ഷിച്ചവർക്കും ഈ ഫീസ് ബാധമാണെന്നതിനാൽ ആർടിഒ ഓഫീസുകളുടെ പ്രവർത്തനം താറുമാറായ അവസ്‌ഥയാണ്. അധികഫീസ് അടച്ചവരുടെ അപേക്ഷകൾ മാത്രമേ കംപ്യൂട്ടറിൽ പൂർത്തിയാക്കാനാകൂ. ഇതുമൂലം ആർടിഒ ഓഫീസുകളിൽ ഫയലുകൾ കെട്ടികിടക്കുകയാണ്. നേരത്തെ അപേക്ഷയോടൊപ്പം സ്‌റ്റാമ്പ് ഒട്ടിച്ച് കവർ വെച്ചവരും 45 രൂപ അധികമായി നൽകണം. ഈ വ്യവസ്‌ഥ ഒഴിവാക്കിയാൽ തന്നെ കെട്ടികിടക്കുന്ന നിരവധി ഫയലുകളിൽ തീർപ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഡ്യൂപ്ളിക്കേറ്റ് ലൈസൻസ് അപേക്ഷകൾക്ക് 760 രൂപ ഫീസ് അടക്കേണ്ടിയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ 1,260 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ആഴ്‌ചയാണ് ഈ തുക കുത്തനെ വർധിപ്പിച്ചത്. ഒറ്റയടിക്ക് 500 രൂപയുടെ വർധനയാണ് സർക്കാർ ഏർപ്പെടുത്തിയത്. നേരത്തെ അപേക്ഷിച്ചവരുടെ ഫയലുകൾ ഈ കാരണത്താൽ ആർടിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പൊതുജനങ്ങളെ അറിയിക്കാതെയാണ് പല ഫീസുകളും ഒറ്റയടിക്ക് കൂട്ടിയതെന്നതും പ്രയാസം വർധിപ്പിക്കുന്നു.
Read also: കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി