കോട്ടയം: എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത കൊണ്ടാണെന്നും പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കേണ്ടെന്നും കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്ന് മൽസരിച്ച് ലഭിച്ച സ്‌ഥാനം മുന്നണി വിട്ടതോടെ രാജിവെക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത് വൈകിയതെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
പാലാ സീറ്റിന്റെ കാര്യത്തിലുൾപ്പടെ ചർച്ചകൾ നടന്നിട്ടില്ലെന്നും ജോസ് കെ മാണി വ്യക്‌തമാക്കി. ഇടത് മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ട് പോലുമില്ല. അതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. എൻസിപി വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഒരു പാർട്ടിയും മുന്നണി വിട്ട് പോകേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും ജോസ് പറഞ്ഞു.
ഇതിലും വലിയ പ്രതിസന്ധികൾ സിപിഎം നേതൃത്വം നൽകുന്ന മുന്നണി പരിഹരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്നാണ് എൻസിപി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ ഇന്ന് പറഞ്ഞത്. സിറ്റിംഗ് സീറ്റുകൾ എൻസിപി വിട്ടു നൽകില്ല. ജയിച്ച സീറ്റുകൾ തോറ്റ പാർട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്‌തിയല്ല. പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ലെന്നും പീതാംബരൻ മാസ്‌റ്റർ പറഞ്ഞു.
Also Read: ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം