ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാരും വാദിക്കുന്നു. മേൽനോട്ട സമിതി നിശ്‌ചയിച്ച പ്രകാരം തൽക്കാലം ജലനിരപ്പ് ക്രമീകരിക്കാൻ കഴിഞ്ഞ ആഴ്‌ച കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് വ്യക്‌തമാക്കുന്ന പുതിയ മറുപടി സത്യവാങ്മൂലവും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല.
അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് കോടതിയില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്‌ത്രീയ തെളിവുകളുണ്ട്.
2006ലും 2014ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താൻ അനുവദിക്കണമെന്നും തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്റെ ഇരട്ടത്താപ്പാണെന്നും ഏഴ് വർഷമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസപ്പെടുത്തുകയാണെന്നും സുപ്രീം കോടതിയിൽ മുന്‍പ് നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
Read Also: ത്രിപുര പോലീസ് അതിക്രമം; തൃണമൂൽ എംപിമാർ ധർണ നടത്തും