തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷിച്ച കേസാണിത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായ കാലത്ത് സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് പരാജയം മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐയെ എന്നുമുതലാണ് മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാൻ തുടങ്ങിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് കൈമാറിയതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢലക്ഷ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
2018 ഒക്‌ടോബറിലാണ് ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്ക് എതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എപി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്ക് എതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്‌റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
Read also: സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ