മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ നടത്തും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളുമായാണ് തെളിവെടുപ്പ് നടത്തുന്നത്. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ 5 മുങ്ങൽ വിദഗ്‌ധരാണ് കഴിഞ്ഞ ദിവസം ചാലിയാറിൽ തിരച്ചിൽ നടത്തിയത്.
എന്നാൽ, ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല. എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് നാവികസേന തിരച്ചിൽ നടത്തിയത്. മൃതദേഹം പ്‌ളാസ്‌റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിൻ അഷ്റഫ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇയാളെയും ഡ്രൈവർ നിഷാദിനെയും ചാലിയാർ തീരത്ത് എത്തിച്ചത്.
മൃതദേഹം വലിച്ചെറിഞ്ഞു എന്ന് കരുതപ്പെടുന്ന സ്‌ഥലം അന്വേഷണ സംഘത്തിന് ഷൈബിൻ കാണിച്ചുകൊടുത്തു എന്നാണ് വിവരം. നേരത്തെ കസ്‌റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്‌തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഇവ ഡിഎൻഎ പരിശോധനക്ക് അയച്ചിട്ടുണ്ട്.
Most Read: ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു