വയനാട്: മുട്ടില്‍ മരംമുറി കേസില്‍ മൊഴിയെടുക്കാൻ വിളിപ്പിച്ച വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത്ത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു രഞ്‌ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. മരം മുറിക്കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച ഉദ്യോഗസ്‌ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത്ത് കുമാര്‍.
അതേസമയം ചോദ്യം ചെയ്യലിനിടെ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥൻ പരാതി നൽകി. മേപ്പാടി റെയ്ഞ്ച് ഓഫിസർ സമീറാണ് ബത്തേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നെയും ഫോറസ്‌റ്റർ നിസാറിനെയും മാദ്ധ്യമ പ്രവർത്തകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
Read also: സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായി; ബിജെപി വസ്‌തുതാന്വേഷണ റിപ്പോർട്