കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി പരിഗണിക്കുക.
റിസര്‍വ് വനത്തില്‍ നിന്നല്ല മരം മുറിച്ചത്, പട്ടയ ഭൂമിയില്‍ നിന്നുമാണ് എന്നാണ് പ്രതികളുടെ അവകാശ വാദം. വനംവകുപ്പ് ഉദ്യോഗസ്‌ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്‌ഥരുടെയും അനുമതി വാങ്ങിയിരുന്നെന്നും വാദിക്കുന്ന പ്രതികൾ മേപ്പാടി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫിസറുടെ ഒഫന്‍സ് റിപ്പോര്‍ട്ടിൻമേലെടുത്ത കേസ് നിലനില്‍ക്കില്ലെന്നും അവകാശപ്പെടുന്നു.
എന്നാല്‍ കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അതിനിടെ മരംമുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് റവന്യൂമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കും. മരംമുറിക്കലില്‍ വീഴ്‌ച പറ്റിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ വെള്ളിയാഴ്‌ച നിയമസഭയില്‍ സമ്മതിച്ചിരുന്നു.
ചെക്ക് പോസ്‌റ്റ് ജീവനക്കാര്‍ക്ക് വീഴ്‌ച സംഭവിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ക്ക് വീഴ്‌ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയെന്ന് വയനാട്ടിൽ നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
Read also: സംസ്‌ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടാൻ തീരുമാനം