ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. തമിഴ്‌നാട് സ്വദേശികളായ അഞ്ച് യുവാക്കളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
പ്രതിപട്ടികയിലുള്ള തിരുപ്പൂർ സ്വദേശിയായ ആറാമനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിൽ മലയാളികളായ എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് സംശയം ഉയർന്നിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കേസുമായി ബന്ധമില്ലെന്ന് വ്യക്‌തമായതിനാൽ പോലീസ് വിട്ടയച്ചു. 35ഓളം പേരെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.
ഓഗസ്‌റ്റ് 25നാണ് ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു 23കാരിയായ പെൺകുട്ടി. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ പ്രതികൾ ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചിരുന്നു.
Also Read: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍