മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ് താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാൻഡ്‌സ്ളാം കിരീടങ്ങൾ നേടിയവരുടെ പട്ടികയിലെ ആദ്യ സ്‌ഥാനത്തേക്ക് നദാൽ നടന്നു കയറി.
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് റാഫേൽ നദാൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 20 ഗ്രാന്‍ഡ്‌സ്ളാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ആദ്യ രണ്ട് സെറ്റും മെദ്‌വദേവ് നേടിയിരുന്നു. 6–2, 7–6 എന്ന സ്‌കോറിനായിരുന്നു മെദ്‌വദേവിന്റെ മുന്നേറ്റം. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
6–4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയ നദാല്‍ നാലാം സെറ്റും ഇതേ സ്‌കോറിന് നേടി. അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ തന്നെ മെദ്‌വദേവിന് കാലിടറിയതോടെ നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്‌തു. തുടർന്ന് സ്‌കോര്‍ 6–5ലേക്ക് ഉയര്‍ത്തി. സ്വന്തം സെര്‍വില്‍ ഒരു പിഴവും വരുത്താതെ 7–5ന് നദാല്‍ സെറ്റ് സ്വന്തം കൈകളിലാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ രണ്ടാമത്തെ കിരീട നേട്ടമാണിത്.
Most Read: ‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്