ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ പുതിയ സംവിധാനത്തെ കുറിച്ച് ആദ്യമായി നേരിട്ട് നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്‌ഗാനിസ്‌ഥാൻ മാറരുതെന്നും, അവിടുത്തെ പുതിയ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകൾക്കും, ന്യൂനപക്ഷത്തിനും അഫ്‌ഗാൻ സർക്കാരിൽ പ്രതിനിധ്യമില്ല. ഇത് ചർച്ചയിലൂടെ ഉണ്ടായ തീരുമാനമല്ലെന്നും, മതമൗലിക വാദമാണ് മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്നും മോദി ഉച്ചകോടിയിൽ കുറ്റപ്പെടുത്തി. സുരക്ഷാ പ്രശ്‌നങ്ങളും, അശാന്തിയും വലിയ വെല്ലുവിളിയാണെന്നും, ഇതിന്റെ പ്രധാന കാരണം വളർന്നു വരുന്ന മതമൗലിക വാദമാണെന്നും, അഫ്‌ഗാനിലെ നിലവിലെ സ്‌ഥിതിഗതികൾ സൂചിപ്പിക്കുന്നത് ഇതാണെന്നും മോദി വ്യക്‌തമാക്കി.
അഫ്‌ഗാനിസ്‌ഥാനിൽ നിലവിലെ സ്‌ഥിതിയെ കുറിച്ചുള്ള പ്രത്യേക ചർച്ചയിലാണ് ഉച്ചകോടിയിൽ മോദി ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം തന്നെ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നതിലൂടെ 2 രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ അത് കാര്യമായി ബാധിക്കുമെന്ന് ചർച്ചയിൽ വ്യക്‌തമാക്കുകയും ചെയ്‌തു.
Read also: സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി; വിവാദ ഉത്തരവ് പിൻവലിച്ചു