തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് സർക്കുലർ പിൻവലിച്ച വിവരം അറിയിച്ചത്. സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ട് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിൽ പുറപ്പെടുവിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് സർക്കുലർ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്‌ടിയുടെ സർഗാത്‌മകതയോ ഏതെങ്കിലും തരത്തിലുള്ള ഗുണമേൻമാ പരിശോധനയോ വിദ്യാഭ്യാസ ഓഫിസർ തലത്തിൽ നടത്തും എന്നതല്ല സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. മറിച്ച് അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്‌താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും സർക്കാർ വ്യക്‌തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. കലാകാരൻമാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Also Read: സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി