കോഴിക്കോട്: പേരാമ്പ്രയിലെ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്‌ഡഡ് സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി. അൺ എയ്‌ഡഡ് സ്‌ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാനേജർക്ക് നിർദ്ദേശം നൽകിയത്.
അടിയന്തിരമായി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയതെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദ്ദേശവും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ, സെന്റ് ഫ്രാൻസിസ് ഇംഗ്ളീഷ് മീഡിയം എച്ച്‌എസിലെ ഹെഡ്‌മിസ്ട്രസ് സി റോസ്‌ലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു അറിവുമില്ലാത്ത കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ആണ് പിരിവ് എന്ന് കൂടി ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിൽ ഉണ്ട്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകും. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്‌കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്‌കൂളുകൾ തയ്യാറാകരുത്. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. അങ്ങനെ അല്ലാത്ത പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പേരാമ്പ്രയിൽ നടക്കുന്ന റവന്യൂ ജില്ലാ കലാമേളയോട് അനുബന്ധിച്ചു വിദ്യാർഥികൾ ഒരുകിലോ പഞ്ചസാര കൊണ്ടുവരാമെന്നാണ് സ്‌കൂളിന്റെ നിർദ്ദേശം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ളീഷ് മീഡിയം ഹൈസ്‌കൂൾ പ്രധാനാധ്യാപിക ഇതുസംബന്ധിച്ചു കുട്ടികൾക്ക് അയച്ച നോട്ടീസ് പുറത്തുവന്നിരുന്നു. ഒരുകിലോ പഞ്ചസാരയോ അല്ലെങ്കിൽ 40 രൂപയോ കൊണ്ടുവരികയോ വേണമെന്നാണ് പ്രധാനാധ്യാപികയുടെ നിർദ്ദേശം.
Most Read| പത്‌മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയ കാറും കണ്ടെടുത്തു