തിരുവനന്തപുരം: പേര് മാറ്റ വിവാദത്തിൽ ഇടപെട്ടു മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. ഇ-മെയിൽ വഴിയാണ് കത്തയച്ചത്.
ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയമോ പ്രത്യയശാസ്‌ത്രമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്‌മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടി എടുക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
കൂടാതെ, ഈ വിഷയത്തിൽ നിലവിലെ സ്‌ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിന്റെ ഏറ്റവും മികച്ച താൽപര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ പരാമർശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്. ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ‘ഭാരത്’ എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ ഇന്ത്യക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു. ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നും പരാമർശിക്കുന്നുവെന്നും കത്തിൽ വ്യക്‌തമാക്കുന്നു.
തലമുറകളായി, ഇന്ത്യ എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസപ്പെടുത്തുകയും ചെയ്യും. എൻസിഇആർടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്‌ത്രത്തെ മാത്രം പിന്തുണക്കുന്നതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെ കുറിച്ചും ആശങ്ക ഉയർത്തുന്നുവെന്നും വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥർ; പ്രധാനമന്ത്രി ഇടപെടും