കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടപടികൾ ആരംഭിച്ചു. തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡ് നിർമിക്കുന്ന 45 മീറ്ററിലാണ് ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളായി സ്‌ഥലം നിരപ്പാക്കുന്നത്. തലപ്പാടി മുതൽ ഹൊസങ്കടി വരെയും കുമ്പള പാലം മുതൽ മൊഗ്രാൽ വരെയും നിരപ്പാക്കിയിട്ടുണ്ട്. അതേസമയം, ദേശീയപാത അതോറിറ്റി നേരിട്ട് സ്വകാര്യ വ്യക്‌തികളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് ഇന്ന് മുതൽ വേഗത്തിലാക്കും.
തലപ്പാടിയിൽ നിന്നാണ് ആറുവരി പാതാ നിർമാണം തുടങ്ങുന്നത്. തലപ്പാടി മുതൽ ആദ്യ പത്ത് കിലോമീറ്റർ ബസ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പടെയുള്ള നിർമാണങ്ങൾ പൊളിച്ചുമാറ്റി തുടങ്ങിയിട്ടുണ്ട്. കൂടാതെ, മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ഉപ്പള വരെയും പൂർത്തിയായിട്ടുണ്ട്. കെഎസ്ഇബി ലൈനുകൾ മാറ്റുന്നതിനായുള്ള ഇരുമ്പ് തൂണുകൾ എത്തിയിട്ടുണ്ട്. ലൈൻ മാറ്റൽ ഉടൻ ആരംഭിക്കും. സർവീസ് റോഡുകളാണ് ആദ്യം നിർമിക്കുക.
ഗതാഗത ക്രമീകരണത്തിന് സംവിധാനം ഉണ്ടാക്കിയായിരിക്കും ആറുവരി പാത നിർമിക്കുക. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 39 കിലോമീറ്റർ ദൂരമാണ് തലപ്പാടി മുതൽ ചെങ്കള വരെ ഉള്ളത്. കറന്തക്കാട് മുതൽ കാസർഗോഡ് പുതിയ ബസ് സ്‌റ്റാൻഡ് കഴിഞ്ഞ മിലൻ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോമീറ്റർ നീളമുള്ള മേൽപ്പാലം, കുമ്പള, മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ, നാല് ചെറുപാലങ്ങൾ എന്നിവയാണ് തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രത്യേകതകൾ.
Most Read: അപകീർത്തി കേസ്; ജഡ്‌ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി