തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ പോലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഡബ്ള്യുസിസി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണത്തലവനെ മാറ്റിയത്. എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പി സതീദേവി അറിയിച്ചു.
ഡബ്ള്യുസിസിയുടെ ആശങ്കക്ക് അടിസ്‌ഥാനമില്ല. പോലീസ് ഉദ്യോഗസ്‌ഥരെ സർക്കാർ മാറ്റുന്നത് പതിവ് കാര്യം മാത്രമാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റ് ഉദ്യോഗസ്‌ഥരെയും മാറ്റിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ശ്രീജിത്തിന് മേൽനോട്ട ചുമതല മാത്രമാണ് ഉള്ളത്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്‌ഥനല്ല.
പോലീസിലെ സ്‌ഥാനമാറ്റം വിവാദമാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി സതീദേവി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോൾ പോലീസ് തലപ്പത്തെ അഴിച്ചുപണി എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നുവെന്നായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്‌ടീവിന്റെ ആരോപണം. എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ച നടപടിക്കെതിരെയായിരുന്നു ഡബ്ള്യുസിസിയുടെ പ്രതികരണം.
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട സാഹചര്യത്തിൽ അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്ന് ഡബ്ള്യുസിസി കുറ്റപ്പെടുത്തി. സ്‌ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും ഡബ്ള്യുസിസി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
Most Read: പ്രശാന്ത് കിഷോറിന്റെ ഇടപെടൽ; കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു