കണ്ണൂര്‍: ജില്ലയിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു. ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ കഴിഞ്ഞ മാസമാണ് രണ്ടായി വിഭജിച്ചത്. ഇനി മുതല്‍ കണ്ണൂര്‍ സിറ്റിക്ക് കമ്മീഷണറും കണ്ണൂര്‍ റൂറലിന് എസ്പിയുമാണ് ഉണ്ടാവുക. റൂറല്‍ എസ്‌പിയുടെ താല്‍കാലിക ഓഫീസ് കണ്ണൂരില്‍ തന്നെയാകും പ്രവര്‍ത്തിക്കുക.
കണ്ണൂര്‍ സിറ്റി പോലീസ് വിഭാഗം രൂപീകരിച്ചത് ജില്ലയിലെ കണ്ണൂര്‍, തലശേരി സബ് ഡിവിഷനുകള്‍ യോജിപ്പിച്ചാണ്. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകള്‍ സംയോജിപ്പിച്ചാണ് കണ്ണൂര്‍ റൂറല്‍ പോലീസ് വിഭാഗം നിലവില്‍ വന്നത്. അതേസമയം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി ആര്‍ ഇളങ്കോയെ തിങ്കളാഴ്‌ച ചുമതല ഏല്‍ക്കും.
താന്‍ മുഖ്യമായും ജില്ലയിലെ ക്രമസമാധാന നില തൃപ്‌തികരമായി നിലനിര്‍ത്തുന്നതിനാണ് പരിഗണന നല്‍കുകയെന്ന് നവനീത് ശര്‍മ്മ വ്യക്‌തമാക്കി.
അതേസമയം ജില്ലയിലെ പോലീസ് ആസ്‌ഥാനം വിഭജിച്ചത് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് പോലീസ് സേവനങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നു. പോലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലുള്ള കൂടുതല്‍ ആളുകള്‍ക്ക് ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കായി കിഴക്കന്‍ മലയോരത്തുള്ളവര്‍ക്ക് ഇനി മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്‌ഥാനത്ത് എത്തേണ്ടി വരും.
Malabar News: മലപ്പുറത്ത് ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ കേസ്