റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്‌ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.
ഈ മാസം 16ന് അബ്‌ദുൽ റഹീമിന്റെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. അതിനുമുൻപ് ബ്ളഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ. വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തിലുള്ള ജനകീയ സമിതിക്ക് ഇതുവരെ 4.70 കോടി മാത്രമേ സ്വരൂപിക്കാനായിട്ടുള്ളൂവെന്നാണ് രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിൽ അറിയിച്ചിരിക്കുന്നത്.
അബ്‌ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന തുക ജനകീയ സമിതിക്ക് കൈമാറും. അതിനിടെ, ശിക്ഷ നടപ്പിലാക്കുന്ന തീയതി നീട്ടിക്കിട്ടാനായി ഇന്ത്യൻ എംബസി മുഖേന സൗദിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തുകയുടെ വിവരങ്ങളടക്കം മരിച്ച കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്ന് അഭ്യർഥിക്കാനാണ് ശ്രമിക്കുന്നത്.
ഏപ്രിൽ 30 വരെയെങ്കിലും തീയതി നീട്ടിനൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനുപുറമെ സാമ്പത്തിക സഹായം നൽകണമെന്ന് നോർക്കയോടും ലോക കേരളസഭയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഷ്റഫ് പറഞ്ഞു. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.
ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചുപോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.
പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.
ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു. ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രക്ഷാധികാരികളായി എപി അബ്‌ദുൽ റഹീം ലീഗൽ അസി. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള തുക സമാഹരിക്കുന്നത്. ഇതിനായി ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
MP ABDUL RAHIM LEEGAL ASSISTANCE COMMITTEE
A/C NO: 074905001625
ISEC CODE: ICIC0000749
BRANCH: ICCI MALAPPURAM
G-PAY: 9567483832
Most Read| ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം സിബിഐക്ക് വിട്ടു