കേന്ദ്രവുമായി ചർച്ച വൈകിട്ട്; കേരളത്തിൽ നിന്നുള്ള കർഷക നേതാവ് ഡെൽഹിയിൽ പിടിയിൽ

റോജർ സെബാസ്‌റ്റ്യനെയാണ് ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം തലവനാണ്. കേരളത്തിൽ നിന്ന് ഡെൽഹിയിലെത്തിയ മറ്റു നേതാക്കളെയും കസ്‌റ്റഡിയിൽ എടുത്തേക്കും.

By Trainee Reporter, Malabar News
farmers protest2
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷക സമരവും സംഘർഷവും മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷക സംഘർഷത്തെ നേരിടാൻ കേന്ദ്രസേനയും ഹരിയാന പോലീസും സർവ സന്നാഹങ്ങളും ഉപയോഗിക്കുമ്പോൾ, കർഷകർ അവരുടേതായ തന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്.

അതിർത്തികളിൽ നിന്നും കർഷകരെ അകറ്റി നിർത്താൻ കണ്ണീർ വാതക ഷെല്ലുകളുടെ പ്രയോഗമാണ് പ്രധാന ആയുധം. എന്നാൽ, നനഞ്ഞ ചാക്കുകളാണ് സമരക്കാരുടെ പ്രതിരോധം. ചാക്കുകൾ നനയ്‌ക്കാനായി നിരവധി ടാങ്കറുകൾ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് അടക്കം സമരക്കാർക്ക് നേരെ തൊടുക്കുന്ന കണ്ണീർ വാതക ഷെല്ലുകൾ നനഞ്ഞ ചാക്ക് കൊണ്ട് മൂടി തിരിച്ചറിയും. ടൂത്ത് പേസ്‌റ്റും മുൾട്ടാണി മിട്ടിയും മുഖത്ത് തേച്ചും കർഷകർ പ്രതിരോധം തീർക്കുന്നുണ്ട്. വെള്ളം സ്‌പ്രേ ചെയ്‌തും ഷെല്ലുകൾ നിർവീര്യമാക്കുന്നുണ്ട്.

അതിനിടെ, കേരളത്തിൽ നിന്നുള്ള കർഷക നേതാവ് റോജർ സെബാസ്‌റ്റ്യനെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം തലവനാണ്. കേരളത്തിൽ നിന്ന് ഡെൽഹിയിലെത്തിയ മറ്റു നേതാക്കളെയും കസ്‌റ്റഡിയിൽ എടുത്തേക്കും. പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിൽ ഇന്ന് ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുവരെ ട്രെയിൻ തടയുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഇന്ന് വൈകിട്ട് ചർച്ച നടക്കാനിരിക്കെ കർഷകർ സംയമനം പാലിക്കാനാണ് സാധ്യത. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡീഗഡിൽ വെച്ചാണ് ചർച്ച. കർഷകരുടെ സർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ചയാണ് ഇന്ന് നടക്കുന്നത്. കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ നേതൃത്വത്തിലായിരിക്കും ചർച്ച. സംയുക്‌ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ സംഘർഷ് സമിതി എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കർഷകരുടെ ആവശ്യം.

നേരത്തെ നടത്തിയ രണ്ടു ചർച്ചകളും പരാജയപ്പെട്ടിരുന്നു. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദ്ദേശിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, മൂന്ന് വർഷം മുൻപ് ഇതേകാര്യം സർക്കാർ പറഞ്ഞതാണെന്നും അതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും കർഷകർ പറയുന്നു.

പഞ്ചാബ്-ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്‌ടറുകളുടെ നീണ്ട നിരയാണ്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അംബാല-ചണ്ഡീഗഡ് പാതയിലെ ഗതാഗതം സ്‌തംഭിച്ചു. കണ്ണീർ വാതക ഷെല്ലുകൾ ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തി.

ഡ്രോണുകൾ പട്ടങ്ങളിൽ കുരുങ്ങി താഴെ വീഴുമെന്ന കണക്കുകൂട്ടലിലാണ് കർഷകരുടെ നീക്കം. കർഷകരെ തടയുന്നതിനായി സിങ്കു അതിർത്തിയിൽ പോലീസ് മേൽപ്പാലം അടച്ചു. കോൺഗ്രീറ്റ് ബീമുകളും ബാരിക്കേഡുകളും മുള്ളുവേലികളും ഉപയോഗിച്ചാണ് മേൽപ്പാലം അടച്ചത്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE