ന്യൂഡെൽഹി: ഡെൽഹി നഗരത്തിൽ ഗതാഗത നിയന്ത്രണം ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ഏപ്രിൽ 1ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡെല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി കൈലേഷ് ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.
ഇതിന്റെ ഭാഗമായി ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവയ്‌ക്ക് റോഡുകളിൽ പ്രത്യേക ലൈൻ നിശ്‌ചയിച്ചുകൊണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേകം നിശ്‌ചയിച്ച ലൈനിലൂടെ രാവിലെ 8 മുതല്‍ രാത്രി 10 വരെയും, മറ്റ് വാഹനങ്ങള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 8 വരെയും കടന്നുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ നിയന്ത്രണം ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയും 6 മാസം തടവും ചുമത്തുമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്. വാഹന പാതകള്‍ തിരിച്ചറിയുന്നതിനായി മുന്നറിയിപ്പ് ബോര്‍ഡുകൾ സ്‌ഥാപിക്കും. കൂടാതെ ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേർന്നായിരിക്കും നിശ്‌ചയിച്ച സമയത്ത് പ്രത്യേക ലൈനിലൂടെ വാഹനങ്ങൾ കടത്തി വിടുക.
Read also: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്