മുക്കം: ചാത്തമംഗലത്ത് നിപ സ്‌ഥിരീകരിച്ചതോടെ തൊട്ടടുത്ത പഞ്ചായത്തായ കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്ത് അധികൃതരുടെയും പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെയും അടിയന്തിര യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തിൽ വാഹന പ്രചാരണം അടക്കമുള്ള ബോധവൽക്കരണവും ഊർജിതമാക്കും.
ചാത്തമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടയ്‌ക്കും. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ താമസിച്ചിരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പ്രദേശത്ത് ലിന്റോ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട്, ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലം സന്ദർശിച്ച് വിലയിരുത്തി.
അതേസമയം, ചാത്തമംഗലത്ത് പ്രതിരോധ പ്രവർത്തങ്ങളും ഊർജിതമാക്കി. ഇവിടെ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് കൂളിമാട് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തി. അടച്ചിട്ട പ്രദേശങ്ങളിൽ കോവിഡ് പോസിറ്റിവായി ചികിൽസയിൽ കഴിയുന്നവരുടെയും പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവ ഉള്ളവരുടെയും വിവരം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
Read Also: നിപ; ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം- ആരോഗ്യമന്ത്രി